ഹൈദരാബാദ്: ഹൈദരാബാദിലെ മാധാപൂരിൽ സ്കൂട്ടറിൽ വാനിടിച്ച് മലയാളി യുവതി കൊല്ലപ്പെട്ടു (Hyderabad Madhapur Accident). മലപ്പുറം സ്വദേശിനി ഹാനിയ ആയിഷ (22) ആണ് മരിച്ചത്. ആയിഷയ്ക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് അബ്ദുൽ ബാസിത്തിന് (26) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി വൈകി മാധാപൂരിലെ മൈൻഡ് സ്പേസിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കർണാടക രജിസ്ട്രേഷനിലുള്ള ഡി.സി.എം വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബാസിത് റോഡിലേക്ക് തെറിച്ചുവീണു. വാനിന്റെ അടിയിൽ കുടുങ്ങിയ ആയിഷയെയും സ്കൂട്ടറിനെയും ഡ്രൈവർ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. വഴിയാത്രക്കാർ വാൻ പിന്തുടർന്ന് തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു.
ഒടുവിൽ നാട്ടുകാർ വാൻ തടഞ്ഞെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാനിലുണ്ടായിരുന്ന ക്ലീനറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉടൻ തന്നെ ആയിഷയെയും ബാസിത്തിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആയിഷ മരണപ്പെട്ടിരുന്നു.
ഹൈദരാബാദിലെ മലബാർ ഗോൾഡ് ഷോറൂമിലെ ജീവനക്കാരാണ് ആയിഷയും ബാസിത്തും. കൂക്കട്ട്പള്ളിയിൽ സിനിമ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിലവിൽ ബാസിത് എ.ഐ.ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഒളിവിൽ പോയ വാൻ ഡ്രൈവർക്കായി മാധാപൂർ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ആയിഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. അപകടവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Story Summary:
A 22-year-old woman from Malappuram, Haniya Aisha, was killed in a horrific road accident in Madhapur, Hyderabad, while her husband Abdul Basith (26) sustained critical injuries. Their scooter was hit by a Karnataka-registered DCM van near Mindspace. Heartbreakingly, the van dragged Aisha and the scooter for nearly a kilometer before being stopped by locals. While the driver fled, the cleaner was apprehended. Both worked at Malabar Gold in Hyderabad and were returning home after a movie.

