ബെംഗളൂരു: ശൂന്യതയിൽ നിന്ന് തുടങ്ങി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സാമ്രാജ്യങ്ങളിലൊന്ന് പടുത്തുയർത്തിയ ഡോ. റോയ് സി.ജെയുടെ മരണം ഒരു യുഗത്തിന്റെ അന്ത്യമാണ് അടയാളപ്പെടുത്തുന്നത് (CJ Roy Confident Group). കൊച്ചിയിൽ ജനിച്ച്, സ്വിറ്റ്‌സർലൻഡിൽ ഉപരിപഠനം നടത്തി, ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ഉയർന്ന ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സംരംഭകത്വത്തിലേക്ക് ഇറങ്ങിയത്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ അസാധ്യമെന്ന് പലരും കരുതിയ ‘കടമെടുക്കാതെയുള്ള നിർമ്മാണം’ എന്ന ശൈലിയാണ് കോൺഫിഡന്റ് ഗ്രൂപ്പിനെ ശ്രദ്ധേയമാക്കിയത്. കേരളം, കർണാടക, ദുബായ് എന്നിവിടങ്ങളിലായി 165-ഓളം പ്രോജക്റ്റുകൾ. 15,000-ത്തിലധികം സംതൃപ്തരായ ഉപഭോക്താക്കൾ.
സ്ലോവാക്ക് റിപ്പബ്ലിക്കിന്റെ കർണാടകയിലെയും കേരളത്തിലെയും ഓണററി കോൺസലായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ബിസിനസിന് പുറമെ സിനിമയോടുള്ള അഭിനിവേശമാണ് അദ്ദേഹത്തെ നിർമ്മാണ രംഗത്തേക്ക് എത്തിച്ചത്. കാസനോവ, മരയ്ക്കാർ, മേ ഹൂം മൂസ, ഐഡന്റിറ്റി തുടങ്ങി 11 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.
‘ടോപ്പ് സിംഗർ’ ഉൾപ്പെടെയുള്ള പരിപാടികളിലൂടെ മലയാളികൾക്ക് അദ്ദേഹം സുപരിചിതനായിരുന്നു. ലക്ഷ്വറി കാറുകളുടെ വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ റോൾസ് റോയ്‌സ് കാറുകൾ സ്വന്തമായുള്ള വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. 12 റോൾസ് റോയ്‌സ് കാറുകൾ ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
തന്റെ ആദ്യ വാഹനമായ മാരുതി 800 വൈകാരികമായ കാരണങ്ങളാൽ 10 ലക്ഷം രൂപ നൽകി അദ്ദേഹം വീണ്ടെടുത്തത് വലിയ വാർത്തയായിരുന്നു.
നികുതി വെട്ടിപ്പ് ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നതിനിടെയാണ് ബെംഗളൂരുവിലെ ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തത്. ലിനിയാണ് ഭാര്യ. രോഹിത്, റിയ എന്നിവർ മക്കളാണ്.

