തലശ്ശേരി: വനിതാ സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീയെ (38) അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പെരളം സ്വദേശി രാജേഷ് (41) കുറ്റക്കാരനാണെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി (Divyasree Police Officer Murder Case). ശിക്ഷാവിധി വെള്ളിയാഴ്ച പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് പ്രസ്താവിക്കും.
2024 നവംബർ 21-ന് വൈകീട്ട് 5.30-നായിരുന്നു കരിവെള്ളൂരിലെ ദിവ്യശ്രീയുടെ വീട്ടിൽ വെച്ച് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീടിന്റെ വരാന്തയിൽ പെട്രോൾ ഒഴിച്ച ശേഷം രാജേഷ് ദിവ്യശ്രീയെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ഗേറ്റിന് പുറത്തേക്ക് ഓടിയ ദിവ്യശ്രീയെ പിന്തുടർന്ന് വെട്ടി.
മകളെ രക്ഷിക്കാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛൻ കെ. വാസുവിനെയും രാജേഷ് വെട്ടിപ്പരിക്കേൽപ്പിച്ചു.കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വീടിന് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിചാരണ വേളയിൽ ദിവ്യശ്രീ നിലവിളിക്കുന്നതടക്കമുള്ള ഈ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.
കൃത്യത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് കടന്ന രാജേഷ്, മറ്റു വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചും ഓട്ടോയിലുമായി പെരുമ്പയിലെത്തി. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പുഴയിൽ എറിഞ്ഞ ശേഷം എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചു. തുടർന്ന് പുതിയതെരുവിലെ ഒരു ബാറിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷം പോലീസ് ഇയാളെ പിടികൂടിയത്. പുഴയിൽ എറിഞ്ഞ കൊടുവാൾ പിന്നീട് പോലീസ് കണ്ടെടുത്തു.
കൊലപാതകം, കൊലപാതകശ്രമം, അതിക്രമിച്ച് കയറൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ രാജേഷിനെതിരെ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും വാസുവിന്റെ മൊഴിയും കേസിൽ നിർണ്ണായകമായി.
Story Summary:
A Thalassery court has found Rajesh (41) guilty of murdering his wife, P. Divyasree (38), a Women Civil Police Officer, in November 2024. The incident occurred at Divyasree’s house in Karivellur, where Rajesh attacked her with a machete and also attempted to kill her father, Vasu. The court confirmed charges of murder, attempted murder, and destruction of evidence, backed by CCTV footage and the murder weapon recovered from a river. The sentence will be pronounced by Principal District Sessions Judge K.T. Nisar Ahammed on Friday.

