കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ രണ്ട് ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് (Director Ranjith Arrest News) പ്രത്യേക അന്വേഷണസംഘം (SIT). മുൻപ് അനുവദിച്ച കസ്റ്റഡി കാലയളവിൽ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് ഒട്ടും സഹകരിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കി. നാളെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം.
2026 ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോർട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവനിൽ വെച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഫോർട്ട് കൊച്ചിയിലെ ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച് പോലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. കാരവൻ ഡ്രൈവർ ഉൾപ്പെടെയുള്ള ലൊക്കേഷനിലുണ്ടായിരുന്ന സാക്ഷികളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
പരാതി പൂർണ്ണമായും വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിക്കുന്നത്. ആരോപിക്കപ്പെടുന്ന അതിക്രമത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രഞ്ജിത്ത് ആവർത്തിക്കുന്നു. രഞ്ജിത്തിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പോലീസ് ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പ്രതി തയ്യാറാകുന്നില്ലെന്നും അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചു.
രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘം കേസിൽ കൂടുതൽ പേരുടെ മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്തിയേക്കും.
Story Summary:
The Special Investigation Team (SIT) has requested two more days of custody for director Ranjith in connection with a sexual assault case. The SIT informed the court that Ranjith was uncooperative during the previous interrogation period. The case involves an alleged assault that took place inside a production caravan at a shooting location in Fort Kochi on January 30, 2026. While the defense claims the complaint is fabricated, the prosecution insists they have strong evidence.

