ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു (SIT Investigation CJ Roy). ഡി.ഐ.ജി വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡി.സി.പി ലോകേഷും സംഘത്തിലുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തും.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ:
നെഞ്ചിനോട് തോക്ക് ചേർത്തുപിടിച്ച് വെടിയുതിർത്തതാണ് മരണകാരണം. 6.35 എം.എം വലിപ്പമുള്ള വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നു.ഒരു തവണ മാത്രമാണ് വെടിവെച്ചതെന്ന് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാകുന്നു. വിശദമായ ഫോറൻസിക് റിപ്പോർട്ടിനായി പോലീസ് കാത്തിരിക്കുകയാണ്.സംഭവസ്ഥലത്ത് നിന്ന് രക്തസാമ്പിളുകളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു കഴിഞ്ഞു.
ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയതിനെത്തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് റോയ് ദുബായിൽ നിന്ന് ബെംഗളൂരുവിൽ എത്തിയത്. ചോദ്യം ചെയ്യലിനിടെ രേഖകൾ എടുക്കാനെന്ന വ്യാജേന മുറിയിലേക്ക് മാറിയ റോയ് സ്വന്തം ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. ഐ.ടി ഉദ്യോഗസ്ഥർ നൽകിയ മാനസിക സമ്മർദ്ദമാണ് ഈ കടുംകൈയിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് കുടുംബം ഉറച്ചു വിശ്വസിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നടത്തിയ ഐ.ടി ഉദ്യോഗസ്ഥരിൽ നിന്നും ഉടൻ മൊഴിയെടുക്കും.



