തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ഫ്ലക്സുകളും ചിത്രങ്ങളുമാണ് വിവാദത്തിന് തിരികൊളുത്തിയത് (BJP Kerala Election Office). കമ്മിറ്റി ഓഫീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാജീവ് ചന്ദ്രശേഖറിന്റെയും ചിത്രങ്ങൾ മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. ഇത് ശ്രദ്ധയിൽപ്പെട്ട കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വിനോദ് ധാവടെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു.
കേന്ദ്രമന്ത്രിമാരുടെയും മുൻ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങൾ എവിടെയാണെന്ന് ധാവടെ ചോദിച്ചു. പാർട്ടി ആരുടെയും “കുടുംബസ്വത്തല്ല” എന്ന് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ. ഓഫീസ് ചുമതലയുള്ള ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന, ഐടി സെൽ കൺവീനർ അഭിജിത്, ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ എന്നിവരെ വിളിച്ചുവരുത്തിയാണ് ദേശീയ സെക്രട്ടറി അതൃപ്തി അറിയിച്ചത്.
വിമർശനത്തിന് പിന്നാലെ ഓഫീസിലെ ചിത്രങ്ങൾ ഉടൻ മാറ്റി. മുൻ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവരുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഓഫീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഒത്തൊരുമയോടെ നീങ്ങണമെന്ന് കേന്ദ്ര നേതൃത്വം ആവർത്തിക്കുമ്പോഴും, ഇത്തരം തർക്കങ്ങൾ അണികൾക്കിടയിൽ ചർച്ചയാകുന്നുണ്ട്.
Story Summary:
BJP National Secretary Vinod Tawde expressed strong dissatisfaction over the omission of senior leaders’ photos in the newly opened NDA election committee office in Kerala, which initially featured only PM Modi and Rajeev Chandrasekhar.

