കൊച്ചി: വിവാദങ്ങളിൽ നിന്നും ഗ്രൂപ്പിസങ്ങളിൽ നിന്നും എപ്പോഴും അകന്നുനിൽക്കാറുള്ള നടൻ ബിജു മേനോൻ ഇപ്പോൾ സിനിമാ ലോകത്തെ വലിയൊരു തർക്കത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുകയാണ് (Biju Menon ). ബിജു മേനോൻ നായകനായ ‘നടന്ന സംഭവം’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമ്മാതാവിനുണ്ടായ നഷ്ടത്തിന് പരിഹാരമായാണ് പിഴ ചുമത്തിയത്.
ചിത്രത്തിന്റെ നിർമ്മാതാവ് അനൂപ് കണ്ണനാണ് സിനിമ സംഘടനകളിൽ പരാതി നൽകിയത്. ബിജു മേനോൻ പ്രമോഷന് എത്താതിരുന്നതിനാൽ തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു അനൂപിന്റെ വാദം. ഫെഫ്ക (FEFKA) ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിഷയത്തിൽ ആദ്യം പ്രതികരിക്കുകയും പിന്നീട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരാതി ഗൗരവമായി പരിഗണിക്കുകയും ചെയ്തു. നിർമ്മാതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സംഘടന, ബിജു മേനോൻ 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഉത്തരവിട്ടു.
നഷ്ടപരിഹാരം നൽകാൻ തയ്യാറായില്ലെങ്കിൽ ബിജു മേനോനെ സിനിമകളിൽ നിന്നും ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ഒരു മുൻനിര നായകനടനെതിരെ പ്രമോഷൻ വിവാദത്തിൽ ഇത്തരം നടപടി ഉണ്ടാകുന്നത് ഇതാദ്യമാണ്.
സിനിമയിൽ അഭിനയിച്ച് പ്രതിഫലം വാങ്ങിയ ശേഷം പ്രമോഷനിൽ നിന്നും വിട്ടുനിൽക്കുന്ന താരങ്ങൾക്കുള്ള ശക്തമായ താക്കീതായാണ് ഈ നടപടിയെ സിനിമാ ലോകം വിലയിരുത്തുന്നത്. കരാർ പ്രകാരം അഭിനയത്തിനൊപ്പം തന്നെ പ്രമോഷനും താരങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സംഘടനകൾ വ്യക്തമാക്കുന്നു.



