തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് കോടതിയുടെ താത്കാലിക ആശ്വാസം (Antony Raju case). നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ തിരുവനന്തപുരം സെഷൻസ് കോടതി മരവിപ്പിച്ചു. ആന്റണി രാജു നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി നടപടി.
തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് മൂന്ന് വർഷം തടവിനാണ് ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നത്. ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും അദ്ദേഹം കുറ്റക്കാരനാണെന്ന വിധി നിലനിൽക്കുന്നതിനാൽ എംഎൽഎ സ്ഥാനത്തുനിന്നുള്ള അയോഗ്യത തുടരും. മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ കോടതി വിശദമായി പരിശോധിക്കും. വിധി റദ്ദാക്കിയാൽ മാത്രമേ അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്തേക്ക് മടങ്ങിവരാനോ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ സാധിക്കൂ.
1990-ൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് പാകമല്ലാത്ത രീതിയിൽ മാറ്റം വരുത്തിയെന്നാണ് കേസ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരിക്കെയാണ് ആന്റണി രാജു കേസിൽ പ്രതിയാകുന്നത്.
ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഗൗരവകരമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിയിക്കപ്പെട്ടത്. സെഷൻസ് കോടതിയിലെ അപ്പീലിൽ ഇനി നടക്കാൻ പോകുന്ന വാദങ്ങൾ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും.

