തിരുവനന്തപുരം: 25 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-ശബരി റെയിൽവേ പാതയുടെ നിർമ്മാണ നടപടികൾ പുനരാരംഭിക്കുന്നു (Sabari Railway). ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി പ്രത്യേക ഓഫീസുകൾ തുടങ്ങാൻ മന്ത്രി വി. അബ്ദുറഹിമാൻ നിർദ്ദേശം നൽകി.
പദ്ധതിയുടെ ആകെ ചെലവായ 3800.9 കോടി രൂപയുടെ 50 ശതമാനം (1900 കോടി രൂപ) കേരള സർക്കാർ വഹിക്കും.
ദൈർഘ്യം: അങ്കമാലി മുതൽ എരുമേലി വരെ 111.48 കിലോമീറ്റർ നീളത്തിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ കണക്കനുസരിച്ച് 303.58 ഹെക്റ്റർ ഭൂമി കൂടി ഏറ്റെടുക്കേണ്ടതുണ്ട്. റെയിൽവേ മന്ത്രാലയം ഇതിനാവശ്യമായ അലൈൻമെന്റും മാപ്പുകളും ഉടൻ സംസ്ഥാനത്തിന് കൈമാറും.
1997-98 കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണിത്. മുൻപ് എട്ട് കിലോമീറ്റർ ഭൂമി ഏറ്റെടുക്കുകയും ഏഴ് കിലോമീറ്റർ പാത നിർമ്മിക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങളാൽ മുടങ്ങുകയായിരുന്നു. പദ്ധതി നടപ്പിലാക്കുന്നതോടെ ശബരിമല തീർത്ഥാടകർക്കും മധ്യതിരുവിതാംകൂറിലെ ജനങ്ങൾക്കും വലിയ യാത്രാസൗകര്യം ലഭ്യമാകും. കെ.ആർ.ഡി.സി.എൽ (KRDCL) ഉദ്യോഗസ്ഥരും റെയിൽവേ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായത്.

