കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ആലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്നും മാറ്റി (Aluva Athul murder case). പ്രതികൾക്ക് ജയിലിനുള്ളിലും പുറത്തും വധഭീഷണി ഉണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് 10 പ്രതികളെയും തിരുവനന്തപുരത്തെ വിവിധ ജയിലുകളിലേക്ക് മാറ്റിയത്.
അലുവ അതുലിന്റെ നേതൃത്വത്തിലുള്ള ‘വയനകം’ ഗുണ്ടാസംഘത്തിലെ അംഗങ്ങൾ നിലവിൽ കൊല്ലം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്നുണ്ട്. അതുലിനെ വധിച്ച ‘കടത്തൂർ’ സംഘത്തിലെ പ്രതികളും ഇതേ ജയിലിലെത്തുന്നത് സംഘർഷത്തിന് കാരണമാകുമെന്നും പ്രതികൾക്ക് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും മുന്നറിയിപ്പ് നൽകിയിരുന്നു.
രണ്ട് ശത്രുപക്ഷത്തുള്ള ഗുണ്ടാസംഘങ്ങൾ ഒരേ ജയിലിൽ കഴിയുന്നത് വൻ സുരക്ഷാ ഭീഷണിയാണെന്ന് അധികൃതർ വിലയിരുത്തി.
ഏറ്റുമുട്ടൽ സാധ്യത ഒഴിവാക്കാൻ പ്രതികളെ തിരുവനന്തപുരത്തെ അതീവ സുരക്ഷയുള്ള ജയിലുകളിലേക്കാണ് മാറ്റിയത്. കടത്തൂർ സംഘത്തിന് വയനകം സംഘത്തിൽ നിന്ന് ജയിലിനുള്ളിൽ വെച്ച് വധഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ മാറ്റിയതോടെ തിരുവനന്തപുരത്തെ ജയിലുകളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
Story Summary:
Ten accused in the murder case of gang leader Aluva Athul have been shifted from Kollam District Jail to various prisons in Thiruvananthapuram following a Special Branch report citing death threats. The move comes after intelligence warned of potential clashes between the rival ‘Kadathur’ and ‘Vayanakam’ gangs, as members of Athul’s gang are already remanded in the same jail. Authorities aim to prevent any revenge attacks or gang wars within the prison premises.

