തിരുവനന്തപുരം: റോഡപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ അഞ്ച് പേർക്ക് പ്രകാശമായി മാറുന്നു (Alin Sherin Mallappally). പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിന്റെ മാതാപിതാക്കൾ അവയവദാനത്തിന് തയ്യാറായ വിവരം ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ആലിൻ ഷെറിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. ആലിന്റെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പത്ത് വയസുള്ള കുട്ടിക്ക് നൽകും. കരൾ, ഹൃദയ വാൽവുകൾ എന്നിവ മറ്റ് മൂന്ന് രോഗികൾക്കും നൽകുന്നതാണ്. കൊച്ചിയിൽ നിന്നും റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്തെത്തിക്കുന്നത്. ഇതിനായി ഗ്രീൻ ചാനൽ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് ഒരുക്കിയിരുന്നു.
“വേർപാടിന്റെ തീവ്രമായ വേദനയിലും തങ്ങളുടെ പിഞ്ചുമകളുടെ അവയവങ്ങൾ മറ്റുള്ളവർക്കായി ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ തീരുമാനം അങ്ങേയറ്റം ആദരണീയമാണ്. പത്ത് മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്,” എന്ന് മന്ത്രി വീണാ ജോർജ് കുറിച്ചു.
തീവ്രദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്താൻ എടുത്ത ഈ മഹത്തായ തീരുമാനത്തിന് കേരളം മുഴുവൻ ആ കുടുംബത്തിന് നന്ദി രേഖപ്പെടുത്തുകയാണ്.



