കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രൻ തന്നെ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും (A.K. Saseendran). താൻ മത്സരിക്കില്ലെന്ന് എൻസിപിയിലെ ചില പ്രാദേശിക നേതാക്കൾ നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായാണ് ശശീന്ദ്രൻ രംഗത്തെത്തിയത്.
താൻ ഒരു അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും സ്ഥാനാർത്ഥിത്വം തന്റെ വ്യക്തിപരമായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
“തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ആ ദൗത്യം ഏറ്റെടുക്കും. പഠിച്ച ജനാധിപത്യ ബോധം അതാണ്.” – ശശീന്ദ്രൻ വ്യക്തമാക്കി.
ശശീന്ദ്രൻ ഇത്തവണ മാറുമെന്നും പുതിയ സ്ഥാനാർത്ഥി വരുമെന്നും പ്രസ്താവന നടത്തിയ എൻസിപി നേതാവ് മുക്കം മുഹമ്മദിനെ ശശീന്ദ്രൻ രൂക്ഷമായി വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ നടത്തുന്നവർക്ക് സംഘടനാബോധം കുറവാണെന്നും പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ എവിടെ പറയണം എന്നതിൽ ചില നേതാക്കൾക്ക് പാളിച്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1980 മുതൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുള്ള ശശീന്ദ്രൻ എട്ടുതവണ നിയമസഭയിലെത്തിയിട്ടുണ്ട്. ഇതിൽ എലത്തൂർ മണ്ഡലത്തിൽ നിന്ന് മാത്രം തുടർച്ചയായി മൂന്ന് തവണയാണ് അദ്ദേഹം വിജയിച്ചത്. 2021-ൽ 38,502 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ശശീന്ദ്രൻ വിജയിച്ചത്. പത്തു വർഷത്തോളം മന്ത്രിപദവിയിലിരുന്ന അദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എലത്തൂർ സീറ്റ് എൻസിപിക്ക് തന്നെയാണെന്ന് ഉറപ്പായ സാഹചര്യത്തിൽ, ശശീന്ദ്രന്റെ ഈ പ്രസ്താവന മണ്ഡലത്തിലെ സ്ഥാനാർത്ഥി തർക്കങ്ങൾക്ക് താൽക്കാലിക വിരാമമിടുമെന്നാണ് കരുതുന്നത്.
Story Summary:
Kerala Minister A.K. Saseendran hinted at contesting again from Elathur in the upcoming assembly elections. He stated that the NCP leadership would make the final decision and criticized party leaders who publicly suggested a candidate change in the constituency.

