കോതമംഗലം: കേരള കോൺഗ്രസിന്റെ (ജോസഫ്) കൈവശമുള്ള നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കങ്ങൾക്കെതിരെ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് രംഗത്ത് (Kerala Assembly Election 2026). സീറ്റുകൾ വെച്ചുമാറുന്നതിനെക്കുറിച്ചോ വിട്ടുനൽകുന്നതിനെക്കുറിച്ചോ മുന്നണിയിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സീറ്റുകൾ തിരികെ നൽകണമെന്ന് കോൺഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. അത്തരമൊരു ചർച്ചയ്ക്കുള്ള സാഹചര്യം നിലവിലില്ല.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാധ്യതയ്ക്കാണ് പാർട്ടി മുൻഗണന നൽകുന്നത്. വരാനിരിക്കുന്ന ചർച്ചകളിലും ഈ നിലപാടിൽ മാറ്റമുണ്ടാകില്ല.
നാല് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നു എന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്നും അത്തരം ആലോചനകൾ മുന്നണിയിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ജോസഫിന്റെ വിശദീകരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 10 സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് കേരള കോൺഗ്രസിന് ജയിക്കാനായത്. ഈ മോശം പ്രകടനമാണ് സീറ്റുകൾക്കായി അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്.
യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ചേരാനിരിക്കെ, സീറ്റ് വിഭജനം മുന്നണിയിൽ വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പായി.

