തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായകമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്. കൊള്ളയടിക്കപ്പെട്ട സ്വർണ്ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.(Sabarimala gold theft case, begins taking statements from VSSC scientists)
സങ്കീർണ്ണമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്യുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ലഭിച്ച പരിശോധനാ ഫലങ്ങളിൽ നിന്ന് പല കാര്യങ്ങളും ഡീകോഡ് ചെയ്ത് എടുക്കേണ്ടതുണ്ട്. ഇതിനായി ഏകദേശം ഒരാഴ്ച കൂടി വേണ്ടിവരും.
പഴയ വാതിൽ പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലവുമായി പുതിയ കണ്ടെത്തലുകൾ താരതമ്യം ചെയ്താലേ സ്വർണ്ണത്തിന്റെ അളവിൽ വ്യക്തത വരൂ. കേസിലെ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഊർജിതമാക്കി. മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചു.



