തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി മരിച്ച യുവാവിന്റെ കുടുംബം. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച കൊല്ലംകോണം സ്വദേശി ബിസ്മിൻ (38) മരിച്ച സംഭവത്തിലാണ് ഭാര്യ ജാസ്മിൻ ഡി.എം.ഒയ്ക്ക് പരാതി നൽകിയത്. ആശുപത്രിയിൽ വെച്ച് ബിസ്മിൻ അനുഭവപ്പെട്ട അസ്വാസ്ഥ്യവും സഹായത്തിനായി സമീപിക്കുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.(Allegations of serious medical malpractice against Vilappilsala Government Hospital)
ജനുവരി 19-ന് പുലർച്ചെ ഒരു മണിയോടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ട ബിസ്മിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയുടെ വാതിൽ തുറക്കാൻ പോലും ജീവനക്കാർ ഏറെ സമയമെടുത്തുവെന്ന് പരാതിയിൽ പറയുന്നു.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടും ബിസ്മിന് സി.പി.ആർ നൽകാനോ മറ്റ് അടിയന്തര ചികിത്സ നൽകാനോ ജീവനക്കാർ തയ്യാറായില്ല. വെറും ആവി പിടിക്കാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്ന് ഭാര്യ ആരോപിക്കുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ബിസ്മിൻ ശ്വാസം കിട്ടാതെ വിഷമിക്കുന്നതും സഹായത്തിനായി സമീപിക്കുന്നതും വ്യക്തമാണ്. എന്നാൽ ഇത്രയും ഗുരുതരാവസ്ഥയിലായിരുന്നിട്ടും ജീവനക്കാർ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
ആരോപണങ്ങൾ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതർ നിഷേധിച്ചു. ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ഒട്ടും സമയം കളയാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് ഉണ്ടായതെന്നാണ് ആശുപത്രിയുടെ വിശദീകരണം. മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും ബിസ്മിൻ മരണപ്പെട്ടിരുന്നു.



