തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിയും കുട്ടിയുടെ പിതാവുമായ ഷിജിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ഭാര്യ. ക്രൂരമായ മർദ്ദനമാണ് കുഞ്ഞ് നേരിട്ടതെന്നും ഷിജിൻ ഒരു കൊടുംക്രിമിനലാണെന്നും യുവതി പോലീസിന് നൽകിയ രഹസ്യമൊഴിയിൽ വ്യക്തമാക്കുന്നു.(Wife’s secret statement reveals Shijin’s brutality in the murder of one year-old boy child)
സംഭവദിവസം രാത്രി ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതാണ് ഷിജിനെ പ്രകോപിപ്പിച്ചത്. കരച്ചിൽ നിർത്താനായി ഷിജിൻ കുഞ്ഞിനെ അതിക്രൂരമായി മർദ്ദിച്ചു. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ നെഞ്ചിലിടിച്ചതായി കൃഷ്ണപ്രിയ മൊഴി നൽകി.
മർദ്ദനത്തിന് പിന്നാലെ പുലർച്ചെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ഷിജിൻ തയ്യാറായില്ല. ഏറെ നിർബന്ധിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. മുൻപ് കുട്ടിയുടെ കൈ ഒടിഞ്ഞപ്പോഴും ചികിത്സ നൽകാൻ ഇയാൾ വിമുഖത കാട്ടിയിരുന്നു.
ഷിജിന്റെ വഴിവിട്ട ജീവിതരീതികൾക്ക് തടസ്സം നിന്നതിന്റെ പക കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്ന് കൃഷ്ണപ്രിയ ആരോപിക്കുന്നു. നിരവധി സ്ത്രീകളുമായി ഷിജിന് ബന്ധമുണ്ടായിരുന്നു. സെക്‌സ് ചാറ്റ് ആപ്പുകളിൽ സജീവമായിരുന്നു.
കുഞ്ഞിനോട് ഒരിക്കലും സ്നേഹം കാട്ടിയിരുന്നില്ല. ഉറങ്ങാൻ കിടത്തുമ്പോൾ പുതപ്പ് കൊണ്ട് കുഞ്ഞിന്റെ മുഖം മൂടി ശ്വാസം മുട്ടിക്കുന്നത് പതിവായിരുന്നു. ഷിജിന്റെ വീട്ടിൽ താനും കുഞ്ഞും നിരന്തരമായ പീഡനമാണ് അനുഭവിച്ചിരുന്നതെന്നും കൃഷ്ണപ്രിയ പറഞ്ഞു.



