തിരുവനന്തപുരം: പ്രധാനമന്ത്രിയെ സ്വീകരിക്കാനായി നഗരത്തിലെ നടപ്പാതകൾ തടസ്സപ്പെടുത്തി അനധികൃതമായി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് ആണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.(Prime Minister’s visit and illegal flex board, Case filed against BJP district president)
പാളയം മുതൽ പുളിമൂട് ജങ്ഷൻ വരെ പൊതുജനങ്ങളുടെ വഴി തടസ്സപ്പെടുത്തിയും നടപ്പാതകളിൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുമാണ് ബോർഡുകൾ സ്ഥാപിച്ചത്. പൊതുസ്ഥലങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെയുള്ള ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു.
ബോർഡുകൾ നീക്കം ചെയ്യാൻ നഗരസഭ നൽകിയ രണ്ട് മണിക്കൂർ സമയം ബിജെപി നേതൃത്വം ഗൗരവമായി എടുത്തില്ല. നടപ്പാതയ്ക്ക് കുറുകെ വച്ച ചില ബോർഡുകൾ മാറ്റിയതൊഴിച്ചാൽ ഭൂരിഭാഗവും നീക്കം ചെയ്തില്ല. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് തിരുവനന്തപുരം നഗരസഭ 20 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള റോഡുകളിൽ സ്ഥാപിച്ച ബോർഡുകളുടെ എണ്ണം കണക്കാക്കിയാണ് പിഴ നിശ്ചയിച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് നഗരത്തിലെ ഡിവൈഡറുകളിലും നടപ്പാതകളിലും പ്രധാനമന്ത്രിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും ചിത്രങ്ങളുള്ള ബാനറുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.



