കണ്ണൂർ: വി. കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ തീരുമാനം വാർത്താസമ്മേളനത്തിലൂടെ അറിയിച്ച് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. അതീവ ഗൗരവതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പാർട്ടിക്കുള്ളിലെ വ്യക്തിപരമായ പകയാണ് ഈ വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.(Betrayed the party, V Kunhikrishnan expelled from CPM)
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണൻ അഭിമുഖത്തിനായി ഈ സമയം തിരഞ്ഞെടുത്തത്. ഇത് ബോധപൂർവമായ നീക്കമാണ്. ടി.ഐ. മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചത്. മധുസൂദനൻ ഭാരവാഹി അല്ലാതിരുന്നിട്ടും ഭൂമി ഇടപാടിൽ അദ്ദേഹത്തെ ലക്ഷ്യം വെച്ചു. ഇത് വൈരനിര്യാതന ബുദ്ധിയോടെയുള്ള പ്രവർത്തനമാണ്.
പാർട്ടിക്കുള്ളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന് കൃത്യമായ തെളിവുണ്ട്. കുഞ്ഞികൃഷ്ണന്റെ വാക്കുകളിൽ തന്നെ ഇക്കാര്യം വ്യക്തമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന് ചേർന്ന പ്രവൃത്തിയല്ല ഇതെന്നും രാഗേഷ് പറഞ്ഞു.
ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിക്കാൻ 4 വർഷത്തെ താമസമുണ്ടായി എന്നത് സത്യമാണ്. അതിൽ പാർട്ടി നേരത്തെ നടപടി എടുത്തിട്ടുണ്ട്. എന്നാൽ ഫണ്ട് നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
രസീത് അടിച്ചതിൽ അക്ഷരത്തെറ്റ് ഉണ്ടായതും 6 ബുക്കുകളുടെ കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായതും ചില ബുക്കുകൾ നഷ്ടപ്പെട്ടതും രാഗേഷ് സമ്മതിച്ചു. എന്നാൽ ഇതൊന്നും പണം പിരിക്കാൻ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി



