മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ് കുട്ടി. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞതെന്നും നിർഭാഗ്യവശാൽ അത് സംഭവിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Saji Cherian said something that shouldn’t have been said, says Paloli Mohammed Kutty)
സജി ചെറിയാൻ നടത്തിയത് പാർട്ടി വിരുദ്ധമായ പ്രസ്താവനയാണ്. അതുകൊണ്ടാണ് അത് തിരുത്താൻ പാർട്ടി ആവശ്യപ്പെട്ടത്. അത്തരം കാര്യങ്ങൾ പറയാൻ പാടില്ലാത്തതായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വലിയ നേട്ടമുണ്ടാക്കിയത് പണം നൽകിയാണ്. ലക്ഷങ്ങൾ നൽകിയാണ് ലീഗ് വോട്ട് വാങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
ലീഗിനെ വിമർശിച്ചാൽ അത് ഇസ്‌ലാമിനെതിരെയോ മലപ്പുറത്തിനെതിരെയോ ആണെന്ന് വ്യാഖ്യാനിക്കുന്ന രീതിയാണ് ലീഗിന്റേത്. മലപ്പുറത്തെയല്ല, ലീഗിനെയാണ് തങ്ങൾ വിമർശിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ പാർട്ടി വെള്ളപൂശുന്നു എന്ന വാദം ശരിയല്ല. അദ്ദേഹം പറയുന്ന ചില കാര്യങ്ങളോട് യോജിക്കുന്നു, ചിലതിനോട് വിയോജിക്കുന്നു. നമുക്ക് ഇഷ്ടമുള്ളത് അദ്ദേഹം പറയണമെന്ന് നിർബന്ധിക്കാനാവില്ല. മലപ്പുറത്ത് എസ്.എൻ.ഡി.പിക്ക് കോളേജുകൾ അനുവദിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടിയുമായി മുൻപ് സഖ്യമുണ്ടായിരുന്നുവെന്ന് സാദിഖലി തങ്ങൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ആ കൂട്ടുകെട്ട് അവസാനിപ്പിച്ചു എന്ന് പറയുന്നതിനർത്ഥം മുൻപ് ബന്ധമുണ്ടായിരുന്നു എന്ന് തന്നെയല്ലേ എന്നും പാലൊളി ചോദിച്ചു.



