കോഴിക്കോട്: ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയും. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.(Deepak’s death, Verdict on Shimjitha’s bail plea on Tuesday)
കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് പോലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ദീപക്കിനെ സമൂഹമധ്യത്തിൽ അപമാനിക്കണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കൂടുതൽ സാക്ഷികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
എന്നാൽ, ഷിംജിതയ്ക്ക് ദീപക്കിനെ മുൻപരിചയമില്ലെന്നും അതിനാൽ ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. അതിനിടെ, ഷിംജിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യാത്രക്കാരി സൈബർ പോലീസിനെ സമീപിച്ചു. പ്രചരിക്കപ്പെട്ട വീഡിയോയിൽ താൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കണ്ണൂർ സിറ്റി സൈബർ പോലീസിൽ പരാതി നൽകിയത്.



