കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം മൂലം രോഗികൾ ദുരിതത്തിലാകുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി (Kozhikode Medical College News). സമരം കാരണം ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സകൾ മാറ്റിവെക്കേണ്ടി വരുന്നത് പാവപ്പെട്ട രോഗികളെ ബാധിക്കുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരത്തെത്തുടർന്ന് ഒ.പി (OP) വിഭാഗം ഉൾപ്പെടെ താളംതെറ്റിയ അവസ്ഥയിലാണെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഒടുവിൽ പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ നിന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി.
രോഗികളുടെ ജീവൻ വെച്ച് കളിക്കുന്ന രീതിയാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ നടക്കുന്നതെന്നും ഇതിന് അറുതി വരുത്തണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
Story Summary: BJP held a protest march to Kozhikode Medical College, alleging that patient care, including surgeries, is being disrupted due to the ongoing doctors’ strike. The protesters were arrested and removed by the police after a minor scuffle in front of the Principal’s office. BJP warned of intensified protests if the government fails to resolve the issue immediately.

