തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലസ്ഥാന സന്ദർശനം വെറും പ്രഹസനമായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വരുമെന്ന ബിജെപിയുടെ വാഗ്ദാനം പാലിക്കപ്പെട്ടെങ്കിലും, വന്നതുകൊണ്ട് കേരളത്തിന് യാതൊരു ഗുണവുമുണ്ടായില്ലെന്ന് അദ്ദേഹം പരിഹസിച്ചു.(Binoy Viswam mocks PM Modi’s visit to Trivandrum)
കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രഖ്യാപിച്ചവർക്ക് അതിനുള്ള ഒരു ബ്ലൂപ്രിന്റോ മാസ്റ്റർ പ്ലാനോ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ആ വന്ന മല എലിയെ പ്രസവിച്ചില്ല, “തിരക്കുപിടിച്ചു വന്നു, തിരക്കുപിടിച്ചു പോയി” എന്നതല്ലാതെ കേരളത്തിന് പ്രത്യേകിച്ചൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ട തിരുവനന്തപുരം കോർപ്പറേഷൻ മേയർക്ക് അതിനുള്ള അവസരം നിഷേധിച്ചു. മുൻനിരയിൽ ഉണ്ടാകേണ്ട മേയറെ ബോധപൂർവ്വം ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധമാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ഭരണം നേടിയെടുക്കാൻ പലതും കാട്ടിക്കൂട്ടുന്ന ബിജെപി, ഭരണഘടനാപരമായ പദവികളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



