തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പുത്തരിക്കണ്ടം മൈതാനത്തെ പൊതുസമ്മേളനത്തിൽ, നേതാക്കൾ അദ്ദേഹത്തെ യാത്രയാക്കുമ്പോൾ മാറിനിന്ന സംഭവത്തിൽ വിശദീകരണവുമായി ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ. പാർട്ടി നൽകിയ അച്ചടക്കവും പ്രോട്ടോക്കോളും പാലിക്കുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അവർ വ്യക്തമാക്കി.(I only followed discipline and protocol, R Sreelekha responds to controversies regarding PM Modi’s visit)
പാർട്ടിയുടെ ഉപാധ്യക്ഷ എന്ന നിലയിൽ തനിക്ക് അനുവദിച്ച ഇരിപ്പിടത്തിൽ തന്നെ തുടരണമെന്നായിരുന്നു ധാരണ. ക്ഷണിക്കപ്പെടാതെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകരുത് എന്ന തരത്തിലുള്ള അച്ചടക്ക പരിശീലനം ലഭിച്ചതിനാലാണ് തന്റെ സ്ഥാനം വിട്ടുമാറാതിരുന്നത്. വി.വി.ഐ.പി എൻട്രൻസിലൂടെ പ്രധാനമന്ത്രി മടങ്ങുമ്പോൾ അവിടേക്ക് താൻ കൂടി പോകുന്നത് ഉചിതമല്ലെന്ന് കരുതി. ഇതൊരു വിവേചനമായോ അതൃപ്തിയായോ കാണേണ്ടതില്ല എന്നും അവർ കൂട്ടിച്ചേർത്തു.
മേയർ വി.വി. രാജേഷ്, കെ. സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ പ്രധാനമന്ത്രിയെ യാത്രയാക്കാൻ പോയപ്പോൾ ശ്രീലേഖ മാറിനിന്നത് വലിയ ചർച്ചയായിരുന്നു. മേയർ സ്ഥാനം ഉൾപ്പെടെയുള്ള പദവികൾ ലഭിക്കാത്തതിലെ അതൃപ്തിയാണോ ഇതിന് പിന്നിലെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർന്നു. ഈ സാഹചര്യത്തിലാണ് “ഞാൻ എന്നും ബി.ജെ.പിക്കൊപ്പം, നിങ്ങളുടെ സ്വന്തം ശ്രീലേഖ” എന്ന് പറഞ്ഞുകൊണ്ട് അവർ വീഡിയോ അവസാനിപ്പിച്ചത്.



