കൊച്ചി: കേരളത്തിൽ അതിവേഗ റെയിൽ സൗകര്യം അത്യാവശ്യമാണെന്നും എന്നാൽ അത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിൽവർ ലൈൻ പദ്ധതിയെ എതിർത്തത് വികസനവിരോധം കൊണ്ടല്ല, മറിച്ച് അതിന്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രായോഗികതയില്ലായ്മ കൊണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Let the high-speed rail come, says VD Satheesan)
കേരളത്തിൽ വേഗത്തിൽ സഞ്ചരിക്കാവുന്ന ട്രെയിനുകൾ വേണ്ട എന്ന നിലപാട് യു.ഡി.എഫിനില്ല. വികസനത്തിന് അതിവേഗ പാതകൾ ആവശ്യമാണ്. സിൽവർ ലൈൻ ഒരു ‘തട്ടിക്കൂട്ട്’ പദ്ധതിയായിരുന്നു. 30 അടി ഉയരത്തിൽ മതിൽ കെട്ടി കേരളത്തെ വിഭജിക്കുന്ന രീതിയെയാണ് എതിർത്തത്. കൃത്യമായ ഡി.പി.ആർ ഇല്ലാതെയായിരുന്നു ആ പദ്ധതി എന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണിയായ കേരളത്തിൽ ഇത്തരം വൻകിട പദ്ധതികൾ വരുമ്പോൾ പാരിസ്ഥിതിക ആഘാത പഠനം അനിവാര്യമാണ്. നിലവിലുള്ള പാതയിലെ വളവുകൾ നിവർത്തി കൂടുതൽ ലൈനുകൾ നിർമ്മിച്ചാൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനാകും. ഏത് നല്ല നിർദ്ദേശത്തെയും യു.ഡി.എഫ് സ്വാഗതം ചെയ്യും എന്നാണ് വി ഡി സതീശൻ പറഞ്ഞത്.
കെ. സുധാകരൻ കടുത്ത വിയോജിപ്പാണ് പദ്ധതിയിൽ രേഖപ്പെടുത്തുന്നത്. അതിവേഗ റെയിലിനെതിരെയും ശക്തമായ സമരം നടത്തുമെന്നാണ് സുധാകരന്റെ നിലപാട്. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വികസനം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.



