തിരുവനന്തപുരം/ഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിർണ്ണായക തീരുമാനവുമായി ഹൈക്കമാൻഡ് (K S Sabarinadhan Aruvikkara candidate). കെ.എസ്. ശബരീനാഥൻ തന്റെ പഴയ തട്ടകമായ അരുവിക്കരയിൽ തന്നെ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. മണ്ഡലത്തിൽ കെ.എസ്. ശബരീനാഥനുള്ള ജനപ്രീതിയും വിജയസാധ്യതയും മുൻനിർത്തി പാർട്ടി നടത്തിയ മൂന്ന് സർവേകളിലും അദ്ദേഹത്തിന് തന്നെയാണ് മുൻതൂക്കം ലഭിച്ചത്. മുൻ എം.എൽ.എ എന്ന നിലയിലുള്ള സ്വാധീനം വോട്ടായി മാറുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ആദ്യം തിരുവനന്തപുരം സെൻട്രൽ സീറ്റായിരുന്നു ശബരീനാഥൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആ സീറ്റ് ഘടകകക്ഷിയായ സി.എം.പിക്ക് (സി.പി. ജോൺ) നൽകാൻ തീരുമാനിച്ചതോടെ ശബരീനാഥനെ നേമത്തേക്ക് പരിഗണിച്ചിരുന്നു.സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇന്നലെ ഡൽഹിയിലെത്തിയ ശബരീനാഥൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. ഈ ചർച്ചയ്ക്ക് ശേഷമാണ് അരുവിക്കരയിലെ സ്ഥാനാർത്ഥിത്വത്തിൽ ഔദ്യോഗിക ധാരണയായത്.
രണ്ട് തവണ അരുവിക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ച ശബരീനാഥൻ മണ്ഡലത്തിലേക്ക് തിരികെ എത്തുന്നതോടെ യു.ഡി.എഫ് ക്യാമ്പ് വലിയ ആവേശത്തിലാണ്. സ്ക്രീനിംഗ് കമ്മിറ്റിയിൽ ഏകദേശ ധാരണയായ 20 മണ്ഡലങ്ങളിൽ ഒന്നായാണ് അരുവിക്കരയെ പാർട്ടി കണക്കാക്കുന്നത്.
Story Summary: Congress High Command has directed K.S. Sabarinadhan to contest from Aruvikkara in the upcoming Kerala Assembly Election. Although he was initially considered for Thiruvananthapuram Central and Nemom, party surveys indicated a high winning probability for him in Aruvikkara. Sabarinadhan met with senior leaders including K.C. Venugopal in Delhi before finalising this decision.

