കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കുത്തക മണ്ഡലമായ പറവൂരിൽ ശക്തമായ വെല്ലുവിളിയുമായി ഇടതുമുന്നണി (E.T. Tyson Master candidate Paravur 2026). സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കൈപ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്ററെ പറവൂരിൽ സ്ഥാനാർത്ഥിയാക്കാൻ ധാരണയായി. പ്രതിപക്ഷ നേതാവിനെ സ്വന്തം തട്ടകത്തിൽ തളയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ ഈ നീക്കം നടത്തുന്നത്.
കൈപ്പമംഗലത്ത് രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ടൈസൺ മാസ്റ്ററെ പറവൂരിലേക്ക് മാറ്റാൻ സി.പി.ഐ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ജനകീയ മുഖം വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. 2001 മുതൽ തുടർച്ചയായി അഞ്ച് തവണ പറവൂരിനെ പ്രതിനിധീകരിച്ച വി.ഡി. സതീശൻ തന്റെ ആറാം വിജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി മണ്ഡലത്തിലുള്ള സതീശന്റെ സ്വാധീനം മറികടക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
2021-ൽ സി.പി.ഐയിലെ എം.ടി. നിക്സണെ 21,301 വോട്ടുകൾക്കാണ് സതീശൻ പരാജയപ്പെടുത്തിയത്. ഈ ഭൂരിപക്ഷം മറികടക്കാൻ ടൈസൺ മാസ്റ്റർക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി.
സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനായ വി.ഡി. സതീശനെതിരെ മറ്റൊരു സിറ്റിംഗ് എം.എൽ.എയെ തന്നെ കളത്തിലിറക്കുന്നത് പറവൂരിലെ പോരാട്ടത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു. പ്രതിപക്ഷ നേതാവിനെ മണ്ഡലത്തിൽ തന്നെ തളച്ചിടാൻ കഴിഞ്ഞാൽ അത് യു.ഡി.എഫിന്റെ സംസ്ഥാനതല പ്രചാരണങ്ങളെ ബാധിക്കുമെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.
Story Summary:
In a major political move, the LDF has decided to field sitting Kaipamangalam MLA E.T. Tyson Master against Opposition Leader V.D. Satheesan in the Paravur constituency. The CPI State Executive reached a consensus on Tyson’s candidacy to halt Satheesan’s 25-year winning streak. Satheesan, who first entered the assembly in 2001, is aiming for his sixth consecutive win. In the 2021 elections, he defeated CPI’s M.T. Nixon by a margin of 21,301 votes.

