കോട്ടയം/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി നിർണ്ണയത്തിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം (CPM Candidate List Kerala 2026). മുൻപ് മാറ്റിനിർത്തിയ മുതിർന്ന നേതാക്കളായ ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവർ ഇത്തവണയും പട്ടികയിലുണ്ടാകില്ലെന്ന് ഉറപ്പായി. മാർച്ച് 4-ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പട്ടികയ്ക്ക് അന്തിമരൂപമാകും.
ശൈലജയെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യമുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിലവിലെ പട്ടികയിൽ അവർ ഉൾപ്പെട്ടിട്ടില്ല. മട്ടന്നൂരിന് പകരം പേരാവൂർ സീറ്റ് നിർദ്ദേശിക്കപ്പെട്ടെങ്കിലും മട്ടന്നൂർ അല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ശൈലജ വ്യക്തമാക്കിയതായാണ് വിവരം. പേരാവൂരിൽ യുഡിഎഫിന്റെ സണ്ണി ജോസഫ് ആണ് നിലവിലെ എംഎൽഎ.
കോട്ടയത്ത് കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ സുരേഷ് കുറുപ്പിനെ വീണ്ടും മത്സരരംഗത്തിറക്കണമെന്ന നിർദ്ദേശം സജീവ പരിഗണനയിലാണ്.കായംകുളത്ത് യു. പ്രതിഭയും അരൂരിൽ ദലീമ ജോജോയും വീണ്ടും പരിഗണനയിലുണ്ട്. എന്നാൽ എം.വി. ഗോവിന്ദന്റെ പത്നി പി.കെ. ശ്യാമള മത്സരത്തിനുണ്ടാകില്ലെന്നാണ് സൂചന.
വർക്കലയിൽ വി. ജോയിയുടെ പേര് ഉയർന്നുവന്നെങ്കിലും ജില്ലാ സെക്രട്ടറിമാർ മത്സരിക്കേണ്ടതില്ലെന്ന പൊതുനിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്.മുതിർന്നവർക്ക് പകരം പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പട്ടികയാകും ഇത്തവണയും സിപിഎം പുറത്തിറക്കുക. മാർച്ച് ആദ്യവാരത്തോടെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ചിത്രം തെളിയും.
Story Summary: CPM State Secretariat’s preliminary discussions on candidate selection suggest that veteran leaders like T.M. Thomas Isaac, E.P. Jayarajan, and P.K. Sreemathi will remain excluded as per previous norms. While the central leadership favors K.K. Shailaja’s candidacy, she reportedly declined the proposal to contest from Peravoor, preferring Mattannur. Suresh Kurup is being considered for Kottayam, while district secretaries are likely to be kept away from the contest. Final decisions are expected after the March 4 State Committee meeting.

