ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ എയർലൈനുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ ആരംഭിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമായി.(West Asian conflict, Airlines with restricted flight services)
എയർ ഇന്ത്യ എക്സ്പ്രസ് മസ്‌കറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, കോഴിക്കോട്, കൊച്ചി, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിച്ചു. ഇൻഡിഗോ ജിദ്ദയിൽ നിന്നും സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമായി പത്തോളം സർവീസുകൾ ഇതിനോടകം നടത്തിക്കഴിഞ്ഞു.
എയർ ഇന്ത്യയുടെ യുഎഇ സർവീസുകൾ ഇന്ന് കൂടി റദ്ദാക്കിയിട്ടുണ്ട്. എന്നാൽ യൂറോപ്പ്, കാനഡ, യുഎസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിച്ചു. വിമാന ടിക്കറ്റ് നിരക്കിലുണ്ടായ അമിതമായ വർധനവ് വ്യോമയാന മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്. എന്നാൽ നിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ കൃത്യമായ ഇടപെടൽ ഇതുവരെ ഉണ്ടായിട്ടില്ല. പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോള എണ്ണവിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്.
ബ്രെൻറ് ക്രൂഡിന്റെ വില ബാരലിന് 2.59 ശതമാനം വർധിച്ച് 79.75 ഡോളറിൽ എത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന ഇറാന്റെ പ്രഖ്യാപനം എണ്ണവില ഇനിയും ഉയരാൻ കാരണമായേക്കും. പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ചർച്ചകൾ സജീവമാക്കി. യുഎസ് ഉപരോധ ഭീഷണികൾക്കിടയിലും, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാൻ കുറഞ്ഞ നിരക്കിൽ ലഭ്യമായ റഷ്യൻ എണ്ണയെ ആശ്രയിക്കാനാണ് ഇന്ത്യയുടെ നീക്കം.

