വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്. ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പിൻഗാമിയാകുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Trump wants to be involved in choosing Khamenei’s successor)
മൊജ്തബ ഖമനയിയെ ‘പൊള്ളയായ വ്യക്തി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഭാവിയിൽ ഇറാനെ നയിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ഖമേനിയുടെ നയങ്ങൾ പിന്തുടരുന്ന ഒരാളാണ് അധികാരത്തിൽ വരുന്നതെങ്കിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മറ്റൊരു യുദ്ധത്തിന് അമേരിക്ക നിർബന്ധിതമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങളിൽ ഇടപെട്ടതുപോലെ ഇറാന്റെ കാര്യത്തിലും അമേരിക്കയ്ക്ക് പങ്കുണ്ടാകണമെന്ന് ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചു. സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരു നേതാവാണ് ഇറാന് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെനിസ്വേലയിൽ നിക്കോളാസ് മഡുറോയുടെ പുറത്താക്കലിന് ശേഷം നടന്ന രാഷ്ട്രീയ മാറ്റങ്ങളെ ട്രംപ് അഭിമുഖത്തിൽ പരാമർശിച്ചു. മഡുറോയ്ക്ക് ശേഷം ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി നിശ്ചയിച്ചതുപോലെയുള്ള ഒരു ഇടപെടലാണ് ഇറാന്റെ കാര്യത്തിലും ട്രംപ് ലക്ഷ്യമിടുന്നത്.

