മോസ്കോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ലോകവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ അടഞ്ഞുകിടക്കുമ്പോഴും, തങ്ങളുടെ കപ്പലുകൾക്ക് സുഗമമായ പാത ലഭിക്കുന്നുണ്ടെന്ന അവകാശവാദവുമായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.(There is no obstacle for Russian ships in the Strait of Hormuz, Putin’s special advisor’s revelation)
ഹോർമുസ് കടലിടുക്കിൽ മറ്റ് കപ്പലുകൾക്ക് കർശന നിയന്ത്രണമുണ്ടെങ്കിലും റഷ്യൻ കപ്പലുകൾക്ക് യാതൊരു തടസ്സവുമില്ലെന്ന് ഉഷാക്കോവ് വ്യക്തമാക്കി. ഇറാൻ-റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ഗൾഫ് മേഖലയിൽ ഇറാനുമായുള്ള റഷ്യയുടെ ശക്തമായ സൗഹൃദമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.
അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കനുസരിച്ച്, സംഘർഷം മൂലം രണ്ടായിരത്തോളം കപ്പലുകളാണ് നിലവിൽ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ നിലവിൽ ഇറാൻ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം കപ്പലുകൾക്ക് മാത്രമേ നിയന്ത്രിതമായി കടന്നുപോകാൻ സാധിക്കുന്നുള്ളൂ.

