വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിൽ കടുത്ത നാവിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്ത്രപ്രധാനമായ ഈ കടലിടുക്കിലൂടെയുള്ള ഗതാഗതം യുഎസ് നാവികസേന നിയന്ത്രിക്കുമെന്നും ഇറാന് ടോൾ നൽകുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം.(Strait of Hormuz and US sanctions, Trump to seize ships paying toll to Iran)
ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇറാന് ടോൾ നൽകുന്ന കപ്പലുകളെ പിടിച്ചെടുക്കാൻ സേനയ്ക്ക് ട്രംപ് നേരിട്ട് നിർദ്ദേശം നൽകി. കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാനുള്ള നടപടികൾ യുഎസ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുഎസ് സേനയ്ക്കോ സമാധാനപരമായ ഗതാഗതം നടത്തുന്ന മറ്റ് കപ്പലുകൾക്കോ എതിരെ ഇറാൻ സൈനിക നീക്കം നടത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാനും ഇത്തരം ടോളുകളിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ നടന്ന നേരിട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മിക്ക വിഷയങ്ങളിലും ധാരണയായെങ്കിലും ആണവ പ്രശ്നത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയ്യാറായില്ല. ഇറാന്റെ നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും നയതന്ത്ര ചർച്ചകൾ അവസാനിച്ചതായും ജെ.ഡി. വാൻസ് വ്യക്തമാക്കി. ലോകത്തെ എണ്ണക്കടത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത് ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

