ന്യൂഡൽഹി: അമേരിക്കയുമായി നിലവിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്നും യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇനി ഇറാൻ തീരുമാനിക്കുമെന്നും ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി. കൊല്ലപ്പെട്ട പരമോന്നത നേതാവ് തങ്ങളുടെ പിതാവാണെന്നും ചരിത്രത്തിലെ ശരിയുടെ പക്ഷത്താണ് അദ്ദേഹം നിലകൊണ്ടതെന്നും അംബാസിഡർ വ്യക്തമാക്കി.(Ready For Peace And War, says Iranian Ambassador)
ഇറാന്റെ കരുത്ത് എന്താണെന്ന് അമേരിക്കയ്ക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ട്. തങ്ങൾ യുദ്ധം ആഗ്രഹിച്ചിരുന്നില്ല, എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണ്. സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് പാശ്ചാത്യ ശക്തികളാണ്. കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ പോലും തകർക്കുന്നവരുമായി ഇപ്പോൾ സമവായത്തിന് പ്രസക്തിയില്ല. പശ്ചിമേഷ്യയുടെ സമ്പത്ത് കൊള്ളയടിക്കാനാണ് പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നത്.
ഇറാൻ ഒരിക്കലും അയൽരാജ്യങ്ങളെ ആക്രമിച്ചിട്ടില്ല. എന്നാൽ ഇറാനിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബോംബിടാൻ അയൽരാജ്യങ്ങൾ തങ്ങളുടെ സൈനിക താവളങ്ങൾ തുറന്നു നൽകിയത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.ഹോർമുസ് കടലിടുക്കിലെ വിഷയത്തിൽ ഇറാൻ സത്യസന്ധമായാണ് പെരുമാറിയത്. എന്നാൽ പകരമായി ലഭിച്ചത് കയ്പേറിയ അനുഭവങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഭാഗത്തുനിന്ന് മധ്യസ്ഥ ശ്രമങ്ങൾ ഉണ്ടായോ എന്ന ചോദ്യത്തിന്, അത് ഇന്ത്യൻ അധികൃതരോട് തന്നെ ചോദിക്കണമെന്നായിരുന്നു അംബാസിഡറുടെ മറുപടി. ഇന്ത്യയുമായി പണ്ടുകാലം മുതലേ വളരെ അടുത്ത ബന്ധമാണ് ഇറാാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

