ടെഹ്‌റാൻ: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ഐആർഐഎസ് ദെന അമേരിക്കൻ അന്തർവാഹിനി തകർത്തിരുന്നു. ബുധനാഴ്ച ശ്രീലങ്കൻ തീരത്തിന് സമീപം നടന്ന ടോർപ്പിഡോ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 87 നാവികർ കൊല്ലപ്പെട്ടു. 1945-ലെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കപ്പെടുന്നത്.(Iran’s foreign minister on US torpedo attack that destroyed warship)
ഇന്ത്യൻ നാവികസേനയുമായുള്ള സൗഹൃദ സന്ദർശനവും വിശാഖപട്ടണത്തെ സൈനികാഭ്യാസവും പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഐആർഐഎസ് ദെന. ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാൻ അതിർത്തിയിൽ നിന്ന് ഏറെ അകലെ വെച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് യുഎസ് അന്തർവാഹിനി ടോർപ്പിഡോ തൊടുത്തത്. കപ്പലിലുണ്ടായിരുന്ന 180 പേരിൽ 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. ഇതുവരെ 87 മൃതദേഹങ്ങൾ കണ്ടെടുത്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള അമേരിക്കയുടെ ഈ ക്രൂരതയ്ക്ക് കടുത്ത ഭാഷയിലാണ് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചി പ്രതികരിച്ചത്. അന്താരാഷ്ട്ര ജലപാതയിൽ വെച്ച് ഞങ്ങളുടെ കപ്പലിനെ ലക്ഷ്യം വെച്ചത് അങ്ങേയറ്റം പ്രകോപനപരമാണ്. ഈ കടൽക്കൊള്ളയ്ക്ക് അമേരിക്ക ഖേദിക്കേണ്ടി വരും. ഇതിന് തക്കതായ മറുപടി നൽകാൻ ഇറാൻ മടിക്കില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

