ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന ഉപാധികൾ പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് ഇറാൻ. നേരത്തെ അമേരിക്കയുടെ 15 ഇന സമാധാന കരാർ തള്ളുകയും പകരം 5 നിബന്ധനകൾ മുന്നോട്ടുവെക്കുകയും ചെയ്ത ഇറാൻ, ഇപ്പോൾ തങ്ങളുടെ കർക്കശമായ നിലപാടിൽ നിന്ന് നേരിയ മാറ്റം വരുത്തുന്നതായാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.(Iran ready to review US proposal, Will the tragic era in the Middle Asia end?)
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഈ നീക്കം വലിയ ഊർജ്ജം നൽകുന്നുണ്ട്. അമേരിക്കയുമായി നിലവിൽ നേരിട്ടുള്ള ചർച്ചകൾക്ക് താല്പര്യമില്ലെന്ന് അരാഗ്ചി ആവർത്തിച്ചു. എങ്കിലും, പാകിസ്ഥാൻ പോലുള്ള മധ്യസ്ഥ രാജ്യങ്ങൾ വഴി കൈമാറുന്ന സമാധാന നിർദ്ദേശങ്ങൾ ഗൗരവത്തോടെ പരിശോധിക്കാനാണ് ഇറാന്റെ തീരുമാനം.
അമേരിക്കയും ഇസ്രായേലും തുടരുന്ന കടുത്ത സൈനിക സമ്മർദ്ദവും ആഗോളതലത്തിൽ ഉയരുന്ന സമാധാന ആഹ്വാനങ്ങളും ഇറാന്റെ ഈ പുനർചിന്തയ്ക്ക് പിന്നിലുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങളിൽ ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾക്ക് മേലുള്ള കർശന നിയന്ത്രണങ്ങളും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുന്നുണ്ട്.

