ടെഹ്‌റാൻ/ടെൽ അവീവ്: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച സൈനിക നീക്കം അഞ്ചാം ദിവസവും അതിശക്തമായി തുടരുന്നു (Iran Israel War Day 5). ഇറാന്റെ സൈനിക-സുരക്ഷാ കേന്ദ്രങ്ങളെ തകർക്കുന്നതിനൊപ്പം ലെബനനിലെ ഹിസ്ബുള്ള താവളങ്ങളിലും ഇസ്രയേൽ കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്.
ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രകാരം ഇറാനിൽ മാത്രം 1,097 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ സ്ഥിരീകരിച്ചു. തലസ്ഥാനമായ ടെഹ്‌റാനിലെ സുരക്ഷാ ആസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കെട്ടിടങ്ങൾ വ്യോമാക്രമണത്തിൽ തകർന്ന് തരിപ്പണമായിരിക്കുകയാണ്.
അതേസമയം , ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയി ഇസ്രയേൽ നടത്തിയ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഖമനേയിയുടെ പിൻഗാമിയായി മൊജ്തബയെ തിരഞ്ഞെടുത്ത വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്.
നിലവിൽ ഹിസ്ബുള്ളയെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ അതിർത്തി കടന്നുള്ള ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തുന്നത്.
അതേസമയം , ബുധനാഴ്ച പുലർച്ചെ അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാൻ യുദ്ധക്കപ്പലായ ‘ഐ.ആർ.ഐ.എസ്. ഡെന’യിൽ നിന്ന് ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. ശ്രീലങ്കൻ നാവികസേന 32 പേരെ രക്ഷിച്ചെങ്കിലും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ പ്രതിരോധ നീക്കങ്ങളെ ദുർബലപ്പെടുത്തുന്നുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ രാജ്യങ്ങൾ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലോകം.
Story Summary:
The joint military offensive by the US and Israel against Iran has entered its fifth day, with the death toll in Iran surpassing 1,000. Key security buildings in Tehran have been destroyed. Reports indicate that Mojtaba Khamenei, son and potential successor of the Supreme Leader, narrowly escaped an Israeli strike. Meanwhile, rescue operations continue in the Indian Ocean for missing crew members of the sunken warship IRIS Dena.

