റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക സ്രോതസ്സുകളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ വൻ ഡ്രോൺ ആക്രമണ നീക്കം സൗദി പ്രതിരോധ സേന തകർത്തു. റിയാദിന് സമീപമുള്ള വ്യോമതാവളത്തിന് നേരെ വന്ന അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ എണ്ണശുദ്ധീകരണ ശാല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളുമാണ് വെടിവെച്ചിട്ടത്.(Iran attacks Amir Sultan airbase in Saudi Arabia, 5 drones destroyed)
റിയാദിന് തെക്ക് ഭാഗത്തുള്ള അൽഖർജിലെ അമീർ സുൽത്താൻ വ്യോമതാവളത്തിന് നേരെ എത്തിയ അഞ്ച് ഡ്രോണുകളെയും ആകാശത്ത് വെച്ച് തന്നെ തകർത്തു. ഇവിടെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റാസ് തനൂറ റിഫൈനറി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയാണ്. റാസ് തനൂറയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. എന്നാൽ ഇവയുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ശുദ്ധീകരണ ശാലയിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായി. ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി.
തിങ്കളാഴ്ച രാവിലെ 07:04-ഓടെയാണ് റാസ് തനൂറയിൽ ആക്രമണമുണ്ടായതെന്ന് ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയായി ചില യൂണിറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ആഭ്യന്തര വിപണിയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

