ദുബായിലെ വിനോദസഞ്ചാര കേന്ദ്രമായ പാം ജുമൈറയിലെ ഫെയർമോണ്ട് ദ പാം ഹോട്ടലിന് നേരെ മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ട് (Dubai Hotel Missile Attack). ആക്രമണത്തിന് പിന്നാലെ ഹോട്ടൽ സമുച്ചയത്തിൽ വൻ തീപിടുത്തമുണ്ടായതായും പുകപടലങ്ങൾ ആകാശത്തേക്ക് ഉയരുന്നതായും ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഹോട്ടൽ ലക്ഷ്യമാക്കി മിസൈൽ പതിച്ചത്. ഇറാന്റെ തിരിച്ചടിയുടെ ഭാഗമാണോ ഈ ആക്രമണമെന്ന് യുഎഇ അധികൃതർ പരിശോധിച്ചുവരികയാണ്.
ഹോട്ടൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തീപിടുത്തത്തിൽ അമർന്നു. വിനോദസഞ്ചാരികളും താമസക്കാരും പരിഭ്രാന്തരായി ചിതറിയോടുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മരണസംഖ്യയെക്കുറിച്ചോ പരിക്കേറ്റവരുടെ വിവരങ്ങളെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
വിനോദസഞ്ചാരത്തിന് പേരുകേട്ട ദുബായിൽ ഇത്തരമൊരു ആക്രമണം നടന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിലെ മറ്റ് സുരക്ഷിത കേന്ദ്രങ്ങളെക്കുറിച്ചും ആശങ്ക ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത് വിമാനത്താവളത്തിന് നേരെയും അബുദാബിയിലെ സൈനിക താവളങ്ങൾക്ക് നേരെയും നടന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇറാൻ പ്രോക്സി ഗ്രൂപ്പുകളാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
പാം ജുമൈറ മേഖലയിലേക്കുള്ള പ്രവേശനം ദുബായ് പോലീസ് നിയന്ത്രിച്ചിട്ടുണ്ട്. ഹോട്ടലിലുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

