ടെഹ്‌റാൻ: ഇറാനിലെ സാധാരണ ജനങ്ങളോട് ട്രെയിൻ യാത്രകളും റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള സാന്നിധ്യവും ഒഴിവാക്കാൻ നിർദ്ദേശിച്ച് ഇസ്രയേൽ സൈന്യം. അടുത്ത 12 മണിക്കൂർ നേരത്തേക്ക് ട്രെയിനുകളിൽ നിന്ന് വിട്ടുനിൽക്കാനാണ് ഐഡിഎഫ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സുരക്ഷാപരമായ അതീവ ഗുരുതരമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലാണ് ഈ മുൻകരുതൽ നിർദ്ദേശം.(Don’t Travel By Train Today, Israel’s warning to the Iranian people)
നിങ്ങളുടെ സുരക്ഷയ്ക്കായി, ഇറാൻ സമയം രാത്രി 9 മണി വരെ ട്രെയിനുകൾ ഉപയോഗിക്കുന്നതിൽ നിന്നും റെയിൽവേ പാതകളിലൂടെയുള്ള യാത്രകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ജീവൻ അപകടത്തിലായേക്കാം, ഇസ്രയേൽ സൈന്യം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ടെഹ്‌റാനിലെ ഒരു ജൂത ആരാധനാലയം തകർക്കപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവരമനുസരിച്ച് ആരാധനാലയം പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം നിരവധി പേർ രാജ്യം വിട്ടെങ്കിലും ഇറാനിൽ ജൂതമതത്തിന് ഔദ്യോഗിക അംഗീകാരമുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കങ്ങൾ.

