ടെഹ്റാൻ: ഇറാന്റെ കരുത്തനായ രാഷ്ട്രീയ നേതാവും ദേശീയ സുരക്ഷാസമിതി മേധാവിയുമായ അലി ലരീജാനി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ടെഹ്റാന്റെ വടക്കുകിഴക്കൻ മേഖലയായ പാർഡിസിലുള്ള മകളുടെ വീടിന് നേരെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ആക്രമണം നടന്നത്. ലരീജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകൻ മോർട്ടേസ ലരീജാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.(Assassination of Ali Larijani, hew as at his daughter’s residence during the Israeli attack)
മകളുടെ വീട്ടിൽ ലരീജാനി എത്തിയ വിവരം ചോർന്നതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ലരീജാനിക്കൊപ്പം മകൻ മോർട്ടേസ, സുരക്ഷാ ഉദ്യോഗസ്ഥൻ അലിറേസ ബായാത്ത്, നിരവധി അംഗരക്ഷകർ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ‘ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആയുഷ്കാല സേവകൻ’ എന്നാണ് ലരീജാനിയെ ഇറാൻ വിശേഷിപ്പിച്ചത്. രാജ്യത്തിന് വലിയ ആഘാതമേൽപ്പിച്ച കൊലപാതകമാണിതെന്ന് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അലി ലരീജാനിയെ വധിച്ചത് തങ്ങളാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കി. ഇറാൻ നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്നും അവരെ പൂർണ്ണമായും തുടച്ചുനീക്കുമെന്നും ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഇറാൻ പരമോന്നത നേതാവ് ഖമനെയിയുടെ മകൻ മുജ്തബ ഖമനെയിയെയും പിന്തുടർന്ന് ഇല്ലാതാക്കുമെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്റിൻ കൂട്ടിച്ചേർത്തു.

