ക്ലാസിക് സിനിമകളുടെയും ഹൊറർ സിനിമകളുടെയും ആരാധകർ ആവേശത്തോടെ കാത്തിരുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയിൽ നിന്നുമുണ്ടായത്. ലോകപ്രശസ്ത ഹോളിവുഡ് ഹൊറർ ചിത്രം ‘നൈറ്റ് ഓഫ് ദി ലിവിങ് ഡെഡ്’ (1968) പൂർണ്ണമായും കളറൈസ് ചെയ്ത് റീസ്റ്റോർ ചെയ്തിരിക്കുകയാണ് ഇന്ത്യൻ ഫിലിം പ്രൊഡക്ഷൻ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി.
പുതിയ പതിപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഒറിജിനൽ ചിത്രത്തിന്റെ ഭീതിജനകവും, ക്ലാസിക് മൂഡും നഷ്ടപ്പെടുത്താതെ ആധുനിക സിനിമാറ്റിക് കളർ ഗ്രേഡിംഗിലൂടെ പുതുജീവൻ നൽകിയ ദൃശ്യങ്ങളാണ് പോസ്റ്ററിൽ കാണുന്നത്. ഡുവെയ്ൻ ജോൺസ്, ജൂഡിത്ത് ഒ’ഡീ, കാർൽ ഹാർഡ്മാൻ, മാരിലിൻ ഈസ്റ്റ്‌മാൻ, കീത്ത് വെയിൻ, ജുഡി റിഡ്ലി, കൈറ സ്ഖോൺ, ചാൾസ് ക്രെയ്ഗ്, ബിൽ കാർഡിൽ എന്നിവരുടെ പ്രകടനങ്ങൾ ഇന്നും സിനിമാസ്നേഹികൾക്കുള്ളിൽ മരിക്കാത്ത ഓർമ്മകളാണ്.
ജോർജ് എ റൊമേറോയുടെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ ഈ ചിത്രം സോംബി ഹൊറർ ശൈലിയെ പൂർണ്ണമായി മാറ്റിമറിച്ച ഒരു സിനിമയായി ഇന്നും വിലയിരുത്തപ്പെടുന്നു. ലോക സിനിമാ ചരിത്രത്തിൽ ഒരു വഴിത്തിരിവായിമാറിയ ഈ ചിത്രത്തിന് നിലവിൽ മറ്റുചില റീസ്റ്റോറേഷൻ പതിപ്പുകളുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ചിത്രത്തിനായി ഒരു റീസ്റ്റോർഡ് പതിപ്പ് ഒരുക്കുന്നത്. എച്ച്. ഡി. ക്വാളിറ്റിയിൽ കളറൈസ് ചെയ്ത പതിപ്പ് ഉടൻ തന്നെ പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്നും കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സിനിമ സംവിധായകനുമായ നിർമൽ ബേബി വർഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.



