ഫരീദ്‌കോട്ട്: പഞ്ചാബിലെ ഫരീദ്‌കോട്ടിൽ അഞ്ച് വയസ്സുകാരിയെ വീടിന്റെ ഗേറ്റിന് മുന്നിൽ കെട്ടിയിട്ട സംഭവത്തിൽ മുത്തശ്ശിയും വനിതാ എഎസ്ഐയുമായ സരബ്ജിത് കൗറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു (Faridkot Police News). കുട്ടിയുടെ കൈകാലുകൾ തുണികൊണ്ട് ഗേറ്റിൽ വരിഞ്ഞുമുറുക്കി കെട്ടിയിട്ട നിലയിലായിരുന്നു.
വീടിന് മുന്നിൽ കെട്ടിയിട്ട പെൺകുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് ക്രൂരത പുറംലോകത്തെ അറിയിച്ചത്. ഉടൻ തന്നെ അവർ കെട്ടഴിച്ച് കുട്ടിയെ മോചിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കർശന നടപടിയെടുത്തത്.
കുട്ടിയുടെ മാതാപിതാക്കൾ ജോലിയാവശ്യാർത്ഥം പോർച്ചുഗലിലാണ്. ഇതിനാലാണ് കുട്ടി മുത്തശ്ശിയായ സരബ്ജിത് കൗറിനൊപ്പം താമസിച്ചിരുന്നത്. സരബ്ജിതിനെ സസ്‌പെൻഡ് ചെയ്തതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
വിഷയം ശിശുക്ഷേമ സമിതിയെ (CWC) അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുമെന്നും പോലീസ് വ്യക്തമാക്കി. സ്വന്തം വീട്ടിൽ സുരക്ഷിതയായിരിക്കേണ്ട കുഞ്ഞിനോട് പോലീസ് ഉദ്യോഗസ്ഥ കൂടിയായ മുത്തശ്ശി കാട്ടിയ ക്രൂരത വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.
Story Summary: A woman ASI in Faridkot, Punjab, was suspended after she tied her 5-year-old granddaughter to the front gate of her house. Neighbors rescued the crying child whose parents are currently in Portugal.

