ന്യൂഡൽഹി: ഭാരതി എയർടെല്ലിന്റെ എൻബിഎഫ്‌സി സബ്‌സിഡിയറിയായ എയർടെൽ മണി ലിമിറ്റഡ് ഇന്ത്യയിലുടനീളം ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കുന്നു(Bharti Airtel NBFC). അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 20,000 കോടി രൂപ നിക്ഷേപിച്ച് കമ്പനിയെ ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതിൽ 70% തുക എയർടെല്ലും ബാക്കി 30% ഭാരതി എന്റർപ്രൈസസും നൽകും.
2026 ഫെബ്രുവരി 13-ന് റിസർവ് ബാങ്കിൽ (RBI) നിന്ന് എയർടെൽ മണി എൻബിഎഫ്‌സി ലൈസൻസ് കരസ്ഥമാക്കിയിരുന്നു. 500-ലധികം ഡാറ്റാ ശാസ്ത്രജ്ഞരുടെ പിന്തുണയുള്ള അനലിറ്റിക്‌സ് എഞ്ചിനും വൻ ഡാറ്റാ ശേഖരവുമാണ് എയർടെല്ലിന്റെ കരുത്ത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എയർടെല്ലിന്റെ വായ്പാ വിതരണ പ്ലാറ്റ്‌ഫോം (LSP) വഴി 9,000 കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ട്. കുറഞ്ഞ വായ്പാ കുടിശ്ശികയും കൃത്യമായ തിരിച്ചടവ് ശേഷിയുമാണ് ഈ പ്ലാറ്റ്‌ഫോമിനെ വേറിട്ടു നിർത്തുന്നത്. ഇന്ത്യയുടെ ജിഡിപിയിൽ ഔദ്യോഗിക ക്രെഡിറ്റ് നിരക്ക് 53% മാത്രമാണെന്നിരിക്കെ, വായ്പാ രംഗത്ത് വലിയ വളർച്ചാ സാധ്യതയാണ് എയർടെൽ കാണുന്നത്.
സാങ്കേതികവിദ്യയും ഉപഭോക്തൃ വിശ്വാസവും സംയോജിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ വായ്പാ എഞ്ചിനായി എയർടെൽ മണിയെ മാറ്റുമെന്ന് ഭാരതി എയർടെൽ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിത്തൽ പറഞ്ഞു. എയർടെല്ലിന്റെ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്ക് ലളിതവും സുരക്ഷിതവുമായ വായ്പകൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
1934-ലെ ആർബിഐ നിയമപ്രകാരം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും, കമ്പനിയുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ചോ നിക്ഷേപങ്ങളുടെ തിരിച്ചടവിനെക്കുറിച്ചോ റിസർവ് ബാങ്ക് ഗ്യാരന്റി നൽകുന്നില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Story Summary:
Bharti Airtel announced a ₹20,000 crore investment in its NBFC arm, Airtel Money Ltd, to boost digital lending in India. Having secured an RBI license on Feb 13, 2026, the company aims to leverage its massive customer base and data analytics to bridge the credit gap.

