കല്പറ്റ: കനത്ത നാശനഷ്ടം വിതച്ച വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് നിയമപരവും സാങ്കേതികവുമായ തലങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി (Chief Minister VD Satheesan Wayanad Landslide). ഇതിനായുള്ള പ്രത്യേക അന്വേഷണ സമിതിയെ നാളെ പ്രഖ്യാപിക്കും. കേന്ദ്ര സുരക്ഷാ നിർദ്ദേശങ്ങൾ ഇവിടെ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് വിദഗ്ദ്ധ സമിതി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് അനുമതി നൽകുക. നിലവിൽ കള്ളാടിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കൂടുതൽ കുടുംബങ്ങളെ അടിയന്തിരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രദേശത്ത് കുന്നുകൂടിക്കിടക്കുന്ന ഭീമമായ മൺകൂനകൾ നീക്കം ചെയ്യാനും കാണാതായവർക്കായുള്ള തെരച്ചിൽ നാളെയും ഊർജ്ജിതമായി തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ടൗൺഷിപ്പ് ഭാഗത്തെ മണ്ണ് പൂർണ്ണമായി മാറ്റാൻ ഫയർഫോഴ്സിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഇത് വയനാടിനെ മുഴുവൻ ബാധിച്ച പ്രശ്നമല്ലെന്നും ഒരു പ്രത്യേക മേഖലയിൽ ഉണ്ടായ ദുരന്തമാണെന്നും കൂട്ടിച്ചേർത്തു. മുൻപ് കൃത്യമായ ശാസ്ത്രീയ പഠനം നടത്താതെ ഈ തുരങ്കപാത നിർമ്മാണം ആരംഭിക്കരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നതാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിൽ പൊതുവെയും വയനാട്ടിൽ പ്രത്യേകിച്ചും മണ്ണിന്റെ ഘടനയിൽ വലിയ വ്യത്യാസമുണ്ട്. പശ്ചിമഘട്ട മേഖലയിൽ അതീവ ദുർബലമായ ഘടനയുള്ള മണ്ണായതിനാൽ ഇത്തരം വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇക്കാര്യം മുൻപ് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ ‘മണ്ണ് പരിശോധന വിദഗ്ദ്ധൻ’ എന്ന് വിളിച്ച് ചിലർ ആക്ഷേപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഹൈവേ നിർമ്മാണത്തിലും അപാകത; പോലീസ് അന്വേഷണം ആരംഭിച്ചു
സംസ്ഥാനത്തെ വിവിധ ഹൈവേ നിർമ്മാണങ്ങളിലും വലിയ രീതിയിലുള്ള അപാകതകൾ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് വലിയ നിർമ്മാണ പ്രവർത്തനത്തിന് മുമ്പും കൃത്യമായ മണ്ണ് പരിശോധനയും അതോടൊപ്പം അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടിയുള്ള ശാസ്ത്രീയ പഠനങ്ങളും നടത്തേണ്ടതുണ്ട്. താൻ പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽക്കേ ഇക്കാര്യങ്ങളിൽ കടുത്ത ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. സംസ്ഥാനത്ത് അപകടസാധ്യതയുള്ള സമാനമായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ പൂർണ്ണമായി മാറ്റിപ്പാർപ്പിക്കാനുള്ള അടിയന്തിര നടപടികളിലേക്ക് സർക്കാർ കടക്കും. ജനങ്ങളെ ഇത്തരം വലിയ അപകടങ്ങളിലേക്ക് എറിഞ്ഞുകൊടുക്കാൻ സർക്കാർ തയ്യാറല്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് കമ്പനിയുടെയും കരാറുകാരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് പോലീസ് തലത്തിലും അന്വേഷണം ഉണ്ടാകും. സംഭവത്തിൽ ഇതിനകം തന്നെ പോലീസ് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മനുഷ്യജീവന്റെയും നാടിന്റെയും സുരക്ഷിതത്വത്തിനാണ് സർക്കാരിന്റെ ഒന്നാമത്തെ പരിഗണന. അതിന് ദോഷം വരുന്ന യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കള്ളാടിയിൽ അന്താരാഷ്ട്ര വിദഗ്ദ്ധരെ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക പരിശോധന നടത്തും. അത് പൂർത്തിയാകുന്നത് വരെ തുരങ്കപാതയുടെ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും അടിയന്തിരമായി നിർത്തിവെക്കാൻ ഔദ്യോഗികമായി നിർദ്ദേശിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Story Summary: Chief Minister V.D. Satheesan announced a comprehensive legal and technical investigation into the Kalladi landslide disaster in Wayanad, with the probe committee to be finalized tomorrow. The CM stated that tunneling works will remain suspended until experts inspect the site and verify whether central safety guidelines were strictly adhered to. Mentioning that an FIR has already been registered for a police inquiry, Satheesan emphasized that accurate soil configuration tests are mandatory prior to heavy infrastructure works in ecologically fragile regions like Wayanad. He added that vulnerable families from the site will be immediately evacuated to safer zones.

