തിരുവനന്തപുരം: ശബരിമല സന്നിധാനത്തും പമ്പയിലുമായി അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയെന്ന് ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചു (Sabarimala shooting controversy). സംവിധായകൻ അനുരാജ് മനോഹറാണ് ചിത്രീകരണത്തിന് നേതൃത്വം നൽകിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മകരവിളക്ക് ദിവസം ഭക്തരുടെ വലിയ തിരക്കുണ്ടായിരുന്ന സമയത്ത് ഹിൽടോപ്പിൽ വെച്ച് ഷൂട്ടിംഗ് നടത്തി. പമ്പയിലും പരിസരപ്രദേശങ്ങളിലും ഒന്നിലധികം ദിവസങ്ങളിൽ ചിത്രീകരണം നടന്നതായും റിപ്പോർട്ടിലുണ്ട്. ഷൂട്ടിംഗ് നടന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് വിജിലൻസ് എസ്.പി. സുനിൽകുമാർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ചിത്രീകരണത്തിനായി എഡിജിപി എസ്. ശ്രീജിത്ത് അനധികൃതമായി അനുമതി നൽകിയെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. എന്നാൽ വിജിലൻസ് റിപ്പോർട്ടിൽ ഇത്തരമൊരു അനുമതി നൽകിയതിനെക്കുറിച്ച് പരാമർശമില്ല.
റിസർവ് വനഭൂമിയിൽ അനുമതിയില്ലാതെ പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും വനംവകുപ്പ് ഇതിനകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനുവരി 24-നാണ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്നാണ് സൂചന. ദേവസ്വം ബോർഡ് അംഗം കെ. ജയകുമാർ ഇന്ന് നിയമവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി നിയമോപദേശം തേടും. ഇതിന് ശേഷമായിരിക്കും ബോർഡിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ.

