കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ കാണാതായ നേപ്പാളി ഗൈഡ് ദാവാ ഷെർപ്പയുടെ തിരിച്ചുവരവ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ആറ് ദിവസത്തെ അതിജീവന പോരാട്ടത്തിനൊടുവിൽ ബേസ് ക്യാമ്പിന് സമീപത്ത് വെച്ച് ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഓക്സിജൻ തീർന്നതിനെത്തുടർന്ന് പർവതത്തിൽ കുടുങ്ങിപ്പോയ ഷെർപ്പ, ഐസ് കടിച്ചും കയ്യിലുണ്ടായിരുന്ന ചെറിയൊരു പാക്കറ്റ് ചോക്ലേറ്റ് കഴിച്ചുമാണ് ജീവൻ നിലനിർത്തിയത്.(Nepali guide Dawa Sherpa survives six days on Everest by eating ice and chocolate)
57-കാരനായ ദാവാ ഷെർപ്പയെ കാണാതായതോടെ അദ്ദേഹം മരിച്ചെന്ന് കരുതി കുടുംബം കാഠ്മണ്ഡുവിൽ മരണാനന്തര ചടങ്ങുകൾ പോലും ആരംഭിച്ചിരുന്നു. എന്നാൽ മഞ്ഞുമലയിലെ മാലിന്യം നീക്കം ചെയ്യുന്ന സംഘമാണ് ‘മലയിറങ്ങി’ വരുന്ന ദാവയെ കണ്ടത്. ഓക്സിജൻ തീർന്നതോടെ നടക്കാൻ കഴിയാത്ത അവസ്ഥയിലായ താൻ, ആദ്യ രണ്ട് ദിവസം ഒന്നും കഴിച്ചില്ലെന്നും പിന്നീട് ഐസ് കടിച്ചാണ് വിശപ്പടക്കിയതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് കയ്യിലുണ്ടായിരുന്ന ചോക്ലേറ്റും ഉരുകിയ ഐസ് വെള്ളവും മാത്രമായിരുന്നു ആശ്രയം.
മലയിറങ്ങുന്നതിനിടെ ഒരു വിള്ളലിൽ വീണ ഷെർപ്പ രണ്ടര ദിവസത്തോളം അവിടെ കുടുങ്ങിക്കിടന്നു. പിന്നീട് ഉണ്ടായ ഹിമപാതം വിള്ളലിലേക്ക് മഞ്ഞ് നിറച്ചതോടെ അതിൽ ചവിട്ടി മുകളിലേക്ക് കയറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവിടെയുണ്ടായിരുന്ന കയറുകളുടെ സഹായത്തോടെ പതിയെ താഴേക്ക് നീങ്ങിയ അദ്ദേഹം ഒടുവിൽ ബേസ് ക്യാമ്പിന് സമീപം മാലിന്യം ശേഖരിക്കാൻ പോയ സംഘത്തെ കണ്ടുമുട്ടുകയായിരുന്നു.
ഇതൊരു ‘അത്ഭുത’മാണെന്നാണ് ഷെർപ്പയുടെ കുടുംബവും സഹപ്രവർത്തകരും വിശേഷിപ്പിക്കുന്നത്. കാണാതായപ്പോൾ അദ്ദേഹം തിരിച്ചുവരില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഭാര്യ ദാമു ഷെർപ്പ, ഭർത്താവിനെ ജീവനോടെ കണ്ടപ്പോൾ വിശ്വസിക്കാനായില്ലെന്ന് പ്രതികരിച്ചു. നിർജലീകരണം, ഫ്രോസ്റ്റ് ബൈറ്റ്, അസ്ഥി ഒടിവ് എന്നിവയ്ക്കായി കാഠ്മണ്ഡുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഷെർപ്പയുടെ ആരോഗ്യനില ഇപ്പോൾ സ്ഥിരമാണ്.
Story Summary
In a miraculous survival story, 57-year-old Nepali guide Dawa Sherpa was found alive six days after disappearing on Mount Everest. After running out of oxygen, he survived by eating ice and a few chocolates, managed to climb out of a crevasse after an avalanche, and was eventually rescued by a cleanup team near Base Camp.

