കാഠ്മണ്ഡു: നേപ്പാളിലേക്ക് വരുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നേപ്പാൾ ഔദ്യോഗികമായി അറിയിച്ചു (Nepal Tourism Board Indian Tourists). ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കുറയ്ക്കാൻ രാജ്യം ശ്രമിക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി.
അതിർത്തി കടക്കാൻ ഇന്ത്യൻ പൗരന്മാർക്ക് പുതിയ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടില്ല. നിലവിലുള്ള സംവിധാനത്തിൽ മാറ്റമില്ലാതെ യാത്ര തുടരാം. രാജ്യത്ത് താമസിക്കാനുള്ള അനുവാദം 30 ദിവസമാക്കി ചുരുക്കിയെന്ന വാർത്തകൾ തെറ്റാണ്.
കാലാവധി കഴിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു എന്ന റിപ്പോർട്ടുകളും ബോർഡ് നിഷേധിച്ചു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് നേപ്പാൾ എന്നും സുരക്ഷിതവും സൗഹൃദപരവുമായ രാജ്യമായിരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന് യാതൊരു വിള്ളലും സംഭവിച്ചിട്ടില്ലെന്നും, സുഗമമായ അതിർത്തി യാത്രയും ടൂറിസവും പ്രോത്സാഹിപ്പിക്കാനാണ് നേപ്പാൾ ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
News Summary: The Nepal Tourism Board has dismissed viral reports claiming that new restrictions have been imposed on Indian tourists entering the country. Authorities clarified that there are no changes to the existing border protocols, stay duration, or vehicle regulations for Indian citizens. Terming the news reports about mandatory new ID cards and a 30-day stay limit as “baseless,” the Board reaffirmed that Nepal remains a safe and welcoming destination for Indian travelers, emphasizing the strong bilateral relationship between the two nations.

