വാഷിങ്ടൺ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെ, യുഎസിന്റെ കൂറ്റൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ പശ്ചിമേഷ്യയിൽ പ്രവേശിച്ചു. മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾക്കൊപ്പമാണ് ഈ ആണവോർജ്ജ വിമാനവാഹിനിക്കപ്പൽ ഇന്ത്യൻ മഹാസമുദ്രം പിന്നിട്ട് മേഖലയിലെത്തിയത്.(Fear of war in the Middle East, Is the US preparing to target Iran?)
എബ്രഹാം ലിങ്കണ് പുറമെ യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്‌സൺ ജൂനിയർ, യുഎസ്എസ് സ്പ്രൂവാൻസ്, യുഎസ്എസ് മൈക്കിൾ മർഫി എന്നീ ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളാണ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിലുള്ളത്.
പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്യുന്നതിനും വധശിക്ഷ നടപ്പാക്കുന്നതിനുമെതിരെ ഇറാൻ ഭരണകൂടത്തിന് ട്രംപ് നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. “ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കാൻ ഒരു വലിയ നാവികവ്യൂഹം ആ ദിശയിലേക്ക് നീങ്ങുന്നുണ്ട്” എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം ആദ്യമായാണ് ഒരു യുഎസ് വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യൻ സുരക്ഷാ മേഖലയിൽ എത്തുന്നത്. ഇത് പ്രദേശത്തെ അമേരിക്കൻ സൈനികരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാക്കും. അമേരിക്കയുടെ സൈനിക വിന്യാസത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് ആക്രമണത്തെയും ശക്തമായി നേരിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിമാനവാഹിനിക്കപ്പൽ എത്തിയതോടെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട്.



