കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം (High Court Against Devaswom Board). ബോർഡിന്റെ അക്കൗണ്ടിംഗ് രീതികളിലും ഭരണസംവിധാനത്തിലും സംഭവിക്കുന്നത് ഒറ്റപ്പെട്ട വീഴ്ചകളല്ലെന്നും മറിച്ച് അതീവ ഗുരുതരമായ ക്രമക്കേടുകളാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിജയൻ അസോസിയേറ്റ്‌സ് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ ഇവയാണ്.
ദേവസ്വം ബോർഡിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ബോർഡ് ഹാജരാക്കിയ രേഖകളും തമ്മിൽ യാതൊരു പൊരുത്തവുമില്ല. ബാങ്ക് അക്കൗണ്ടുകൾ രേഖകളുമായി ഒത്തുനോക്കാൻ പോലുമാകാത്ത അവസ്ഥയാണ്. സാമ്പത്തിക കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന ജീവനക്കാരെ കണ്ടെത്താനോ അവർക്കെതിരെ നടപടിയെടുക്കാനോ നിലവിലെ സംവിധാനത്തിന് കഴിയുന്നില്ല. കരാറുകാർക്ക് നൽകുന്ന തുക, നികുതി ബാധ്യതകൾ, സ്റ്റോക്ക് വിവരങ്ങൾ എന്നിവയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടക്കുന്നുണ്ട്. പല ഇടപാടുകളിലും പാൻ (PAN) നമ്പർ പോലും രേഖപ്പെടുത്തുന്നില്ല. 2010-ന് മുൻപുള്ള ആസ്തികളുടെ മൂല്യം നിർണ്ണയിക്കുന്നതിൽ വലിയ പോരായ്മകളുണ്ട്. ഭൂമി ഉൾപ്പെടെയുള്ള സംഭാവനകളുടെ മൂല്യം കൃത്യമായി കണക്കാക്കപ്പെടുന്നില്ല.
ക്ഷേത്രോപദേശക സമിതികൾ നടത്തുന്ന ഇടപാടുകളിൽ കൃത്യതയില്ലെന്നും വരവ്-ചെലവ് വ്യത്യാസം രേഖകളിൽ വ്യക്തമല്ലെന്നും ഓഡിറ്റർ കോടതിയെ അറിയിച്ചു. ബോർഡിന്റെ സാമ്പത്തിക ഭരണം സുതാര്യമല്ലെന്നത് ഭക്തരുടെ വിശ്വാസത്തെപ്പോലും ബാധിക്കുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ഗുരുതരമായ വീഴ്ചകളിൽ ബോർഡിന്റെ വിശദീകരണം തേടിയ കോടതി, തുടർനടപടികളിലേക്ക് കടക്കുമെന്നും സൂചിപ്പിച്ചു.
Story Summary:
The Kerala High Court has strongly criticized the Travancore Devaswom Board (TDB) over serious lapses in its accounting and financial management related to the Sabarimala Global Ayyappa Sangamam. An audit report by Vijayan Associates highlighted discrepancies in bank statements, a lack of transparency in transactions with contractors, and missing PAN details in advisory committee dealings. The court noted that these failures are not isolated and pointed out the board’s inability to identify or penalize responsible employees.

