പൂനെ : മുംബൈ സെഷൻസ് കോടതിയിൽ വിചാരണയ്ക്കായി എത്തിച്ച പ്രതി, കൂടെയുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിളിനെ തള്ളിവീഴ്ത്തി രക്ഷപ്പെട്ടു (Mumbai Sessions Court Escape News). കൊലപാതകശ്രമം, വെടിവെപ്പ് തുടങ്ങി അതീവ ഗുരുതരമായ കേസുകളിൽ പ്രതിയായ ഹാരിസൺ ജോസഫ് (42) ആണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.ഏപ്രിൽ 7 ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ കോടതിയുടെ മൂന്നാം നിലയിലാണ് സംഭവം നടന്നത്. വിചാരണയ്ക്ക് മുൻപായി പ്രതിയെ കോടതിയിലെ ലോക്കപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം.
സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കോൺസ്റ്റബിൾ പ്രശാന്ത് കാംബ്ലെയെ ബലമായി തള്ളിവീഴ്ത്തിയ ശേഷം പ്രതി ആൾക്കൂട്ടത്തിനിടയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. അതീവ സുരക്ഷയുള്ള കോടതി സമുച്ചയത്തിൽ നിന്ന് പ്രതി കടന്നുകളഞ്ഞത് പോലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.ക്രോഫോർഡ് മാർക്കറ്റിലെ ബാഗ് വിൽപ്പനക്കാരന് നേരെ വെടിയുതിർത്ത കേസിലും മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലുമാണ് ഇയാൾ അറസ്റ്റിലായത്. മുംബൈ കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്.
പ്രതി കേരള സ്വദേശിയായതിനാൽ ഇയാൾ നാട്ടിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ കണ്ടെത്തുന്നതിനായി മുംബൈ പോലീസ് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം പുതിയ കേസെടുത്തു. സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്.

