ചെന്നൈ: സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ മക്കൾ നീതി മയ്യം തീരുമാനിച്ചു (Kamal Haasan MNM DMK Alliance). മുന്നണി മര്യാദയുടെ ഭാഗമായി രണ്ട് സീറ്റുകൾ നൽകാമെന്ന് ഡിഎംകെ അറിയിച്ചിരുന്നുവെങ്കിലും, ഡിഎംകെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ മത്സരിക്കണമെന്ന നിബന്ധന കമൽ ഹാസൻ അംഗീകരിച്ചില്ല. ഇതേത്തുടർന്നാണ് മത്സരിക്കേണ്ടതില്ലെന്ന നാടകീയമായ തീരുമാനം പാർട്ടി കൈക്കൊണ്ടത്.
മക്കൾ നീതി മയ്യത്തിന് സ്വന്തം ചിഹ്നത്തിൽ മത്സരിക്കാനായിരുന്നു താല്പര്യം. എന്നാൽ ചെറിയ കക്ഷികൾ ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കണമെന്ന നിബന്ധന സ്റ്റാലിൻ കർശനമാക്കി. ഇത് പാർട്ടിയുടെ വ്യക്തിത്വത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് മത്സരം വേണ്ടെന്ന് വെച്ചത്.
“രാഷ്ട്രീയം സ്വാർത്ഥതയ്ക്കുള്ളതല്ല. മത്സരിച്ച് ജയിക്കുക എന്നതിലുപരി ഡിഎംകെ സഖ്യത്തിന്റെ വിജയം ഉറപ്പാക്കാനാണ് തങ്ങൾ പ്രവർത്തിക്കുക,” എന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കമൽ ഹാസൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മുന്നണി ധാരണപ്രകാരം മക്കൾ നീതി മയ്യത്തിന് ഒരു രാജ്യസഭാ സീറ്റ് ഡിഎംകെ നൽകിയിട്ടുണ്ട്.
പുതുച്ചേരിയിൽ സീറ്റ് വിഭജനം പൂർത്തിയായെങ്കിലും തർക്കങ്ങൾ തുടരുകയാണ്. കോൺഗ്രസ് 16 സീറ്റിലും ഡിഎംകെ 13 സീറ്റിലും വിസികെ (VCK) ഒരു സീറ്റിലും മത്സരിക്കാനാണ് ധാരണ. എന്നാൽ ഡിഎംകെയ്ക്ക് നൽകിയ ഒരു സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക നൽകിയത് മുന്നണിയിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. ഇത്തവണ സിപിഐഎം, സിപിഐ കക്ഷികൾക്ക് സീറ്റുകൾ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
News Summary:
In a significant move, Kamal Haasan has announced that his party, Makkal Needhi Maiam (MNM), will not contest the 2026 Tamil Nadu Assembly elections.

